ഒടുവില്‍, യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായെത്തി; കാവലായി കേരളാ പൊലീസും
തിരുവനന്തപുരം: എസ്എഫ്ഐയുടെ കത്തിക്കുത്തിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് കോളേജിന്‍റെ പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചു, മൂന്ന് അധ്യാപകരെ സ്ഥലം മാറ്റി. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കോളേജില്‍ പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിച്ച എസ്എഫ്ഐയുടെ നടപടിക്കെതിരെ നീണ്ട 18 വര്‍ഷത്തിന് ശേഷം കെഎസ്‍യു പുതിയ യൂണിറ്റ് കോളേജില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് അമല്‍ ചന്ദ്രന്‍ യൂണിറ്റ് പ്രസിഡന്‍റും ആര്യ എസ് നായര്‍ വൈസ് പ്രസിഡന്‍റുമായ ഏഴംഗ കമ്മിറ്റിക്ക് രൂപം നല്‍കി.
എന്നാല്‍, യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിലേക്ക് നീങ്ങിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂണിറ്റ് ഭാരവാഹികളെ മാത്രം കോളേജിലേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കെഎസ്‍യുവിന്‍റെ കൊടി, കോളേജിനകത്തേക്ക് കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. ഇതിനിടെ രാവിലെയെത്തിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഐഡന്‍റിറ്റി കാര്‍ഡ് പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് കോളേജിലേക്ക് കടത്തിവിട്ടത്. കോളേജ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ പൊലീസ് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിച്ചൊള്ളൂ. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാ പേഴ്സണ്‍ രാഗേഷ് തിരുമല എടുത്ത ചിത്രങ്ങള്‍ കാണാം.
സാറേ, ഞാന്‍ തന്നെയാ... നോക്കിയേ...
ആ കേറിപ്പോ...
പഠിക്കാന്‍ തന്നെയാണോടേയ്... ?
നോക്ക് സാറേ.. ഞാന്‍ തന്നെയാ...
വണ്ടിക്ക് ഐഡിയുണ്ടോടേയ് ?
ആരാ ? ഏങ്ങോട്ടാ ?
പതിനെട്ട് വര്‍ഷമായി, ഇന്നെങ്കിലും ഒരു യൂണിറ്റിടണം.
ആരെങ്കിലും കേറിയോ, ആവോ ?
വിദ്യാഭ്യാസത്തിന് കാവലായി...
വരുമോ ഇതുവഴിയാരെങ്കിലും ?