ഫ്ലാറ്റ് കൊലയിൽ കൂടുതൽ പേര്‍ക്ക് പങ്ക് ? മൃതദേഹമെങ്ങനെ ഡക്റ്റിൽ കയറ്റിയെന്ന് ചോദ്യം, പൊലീസ് സംശയത്തിൽ
കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു
കൊച്ചി : കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ കൂടുതൽ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. കൊല്ലപ്പെട്ട സജീവിന്റെ മൃത്ദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നും പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. കൊല്ലപ്പെട്ട സജീവും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നും കമ്മിഷണർ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്ലാറ്റിൽ സിസിടിവി ഉണ്ടായില്ല. അതിനാൽ ഫ്ലാറ്റിൽ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താൻ മറ്റ് മാര്‍ഗങ്ങൾ വേണ്ടി വരും.
അതേ സമയം, പ്രതി അർഷാദിനെ കൊച്ചിയിൽ എത്തിക്കുന്നത് വൈകിയേക്കും. മഞ്ചേശ്വരം ലഹരി മരുന്ന് കേസിൽ അർഷാദിന്‍റെ കോടതി നടപടി പൂർത്തിയാകത്തതാണ് പ്രതിയെ കൊച്ചിയിലെത്തിക്കുന്നത് വൈകാൻ കാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാത്തതിനാൽ കൊച്ചി പോലീസിന് പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ ഇതുവരെ നൽകാൻ ആയിട്ടില്ല. കേസിലെ പ്രതി അർഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്ന് ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു.
ലഹരിമരുന്ന് കൈവശം വച്ച കേസിൽ അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കിയേക്കും. തുടർന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അർഷാദിനെ കൊച്ചിയിൽ എത്തിക്കുക. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കാസർകോട് എത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ. ലഹരി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയ മൊഴി. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലബിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
കൊച്ചി ഫ്ലാറ്റ് കൊലപാതകം: അർഷാദ് പിടിയിൽ, കസ്റ്റഡിയിലായത് കര്‍ണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ