Asianet News MalayalamAsianet News Malayalam

ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് വഴിത്തിരിവിൽ; പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്ഐ മുൻകൂട്ടി അറിയിച്ചെന്ന് ലീനയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐയെ ചോദ്യം ചെയ്തു. കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം.

Police officers are also involved in Beauty Parlour firing case
Author
Kochi, First Published Mar 5, 2019, 9:20 AM IST

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് അന്വേഷണം വഴിത്തിരിവിൽ. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും കേസില്‍ പങ്കുണ്ടെന്ന് സൂചന. വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്ഐ മുൻകൂട്ടി അറിയിച്ചെന്ന് ലീന മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐയെ ചോദ്യം ചെയ്തു. അതേസമയം, മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 

ക്രൈംബ്രാ‌ഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ തയാറാക്കിയ അന്തിമ റിപ്പോർട്ടാണ് ഇന്ന് കോടതിയിൽ സമർപ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കൽ, അതിക്രമിച്ചു കടക്കൽ, പണം അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോർട്ടിൽ ബ്യൂട്ടി പാർലറിലെത്തി വെടിയുതിർ‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്. സെനഗലിൽ പിടിയിലായ ഇയാളെ രാജ്യത്തെത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ  താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചിരുന്നു. കൃത്യത്തിന് പിന്നിൽ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാ‌ഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.

അന്വേഷണം തുടരുകയാണെന്നും നിർണായക ഘട്ടിലാണെന്നും വെടിയുതിർത്തവരെയും ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റുളളവരെയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് കണ്ടെത്തൽ. കൃത്യത്തിന് പിന്നിൽ താനെന്ന് അവകാശപ്പെട്ട് ഏഷ്യാനറ്റ് ന്യൂസിന് ലഭിച്ച രവി പൂജാരിയുടെ ഫോൺ കോളുകളടക്കം കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios