ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹരിപ്പാട് പൊലീസ്. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കൊട്ടിയം സ്വദേശി അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

പേടി മാറാൻ എന്ന് പറഞ്ഞ് ആറുമാസം മാത്രം പ്രായമായ കുട്ടിയുമായി ആനപാപ്പാന്റെ സാഹസത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പാപ്പാൻ കുട്ടിയുമായി നടന്നു. പിന്നീട് കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. നാലുമാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയ്ക്ക് മുൻപിൽ ആയിരുന്നു ഈ പേടിപ്പെടുത്തുന്ന നടപടി. 

ആനയുടെ തൽക്കാലിക പാപ്പാൻ കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷിന്റെതാണ് കുട്ടി. കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രത്തിൽ ചോറൂണ് കഴിഞ്ഞ് മടങ്ങും വഴിയാണ് അഭിലാഷ് കുഞ്ഞിനെ ആനയുടെ അരികിൽ എത്തിച്ചത്. ആദ്യം പേടി മാറാൻ തുമ്പിക്കൈക്ക് ഇടയിലൂടെയും കാലുകൾക്കിയിലൂടെയും കുഞ്ഞുമായി നടന്നു. പിന്നീട് കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഭിലാഷിനെ താത്കാലിക പാപ്പാൻ സ്ഥാനത്തുനിന്ന് നീക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചിരുന്നു

കഴിഞ്ഞ സെപ്റ്റംബറിൽ മദപ്പാട് കഴിഞ്ഞിറക്കിയ ആന ഒന്നാം പാപ്പാനെ കുത്തിക്കൊല്ലുകയും രണ്ടാം പാപ്പാനെ മാരകമായി ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സ്കന്ദനെ പുറത്തിറക്കിയിരുന്നില്ല. സന്ദർശകർക്ക് പോലും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനിടയാണ് താത്കാലിക ആനപ്പാപ്പന്റെ ഭാഗത്ത്‌ നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming