രാജനെ വന്യമൃഗങ്ങള്‍ അപായപ്പെടുത്തിയതല്ലെന്ന് പൊലീസ്; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്
ഇന്നലെ രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചിരുന്നു.
പാലക്കാട്: വനംവകുപ്പ് വാച്ചർ രാജന്‍റെ (Rajan) തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലിയിരുത്തി. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. ഇന്നലെ രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തെരച്ചിൽ വനംവകുപ്പ് ഇന്നലെ അവസാനിപ്പിച്ചിരുന്നു.
രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് ഇന്നലെ നിർത്തിയത്. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും വീട്ടിലെത്തിയത് ദുഖഃവാർത്തയുമായിരുന്നു. മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.