വ്യാജ നമ്പറുള്ള ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ അക്രമം നടത്തുന്നതെന്ന് കണ്ടെത്തൽ.സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനക്ക് അയച്ചു.
തിരുവനന്തപുരം: പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ചയാൾ നഗരത്തിൽ സ്ഥിരമായി ഇത്തരം ആക്രമണം നടത്തുന്നയാളെന്ന് പൊലീസ് നിഗമനം. വ്യാജ നമ്പറുള്ള ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ അക്രമം നടത്തുന്നതെന്നാണ് കണ്ടെത്തൽ. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. നവംബർ 26നാണ് പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടിയെ അക്രമി കടന്നുപിടിച്ചത്.ഈ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.KL 01 CB 3928 നമ്പർ ബൈക്കിലാണ് ഇയാൾ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.ഇത് വ്യാജ നമ്പറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം പേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിലും ഇതേ നമ്പർ പ്ലേറ്റാണ് എന്നാണ് നിഗമനം. മെഡിക്കൽ കോളെജിന് സമീപം നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലും സാദൃശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ഒരാളെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.ഈ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ശാസ്ത്രീയ ഫലം കൂടി ലഭിച്ചാലേ, പ്രതി ഒരാൾ തന്നെയെന്ന് പൂർണമായി സ്ഥിരികരിക്കാനാവൂ.കൂടുതൽ തെളിവുകൾ ലഭിച്ചതോടെ പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പൊലീസുകാരന് സസ്‌പെൻഷൻ
