ആദിവാസി യുവാവിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്, മാനസിക പീഡനമെന്ന പരാതിയിൽ ഉറച്ച് ബന്ധുക്കൾ
ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിശ്വനാഥന്റെ സംസ്കാരം ഇന്ന് കൽപ്പറ്റ പറവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും. നിലവിൽ കോഴിക്കോട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും.
Read More : കോഴിക്കോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ, കണ്ടെത്തിയത് 15 മീറ്റർ ഉയരമുള്ള മരത്തിൽ
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
Read More : ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു, ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം