കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വർണം കവരാനെത്തിയ കണ്ണൂർ സംഘത്തിന് ആയങ്കിയുടെ നിർദേശമുണ്ടായിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്. തെളിവുകൾ ലഭിച്ചാൽ അർജുനെ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം കവരാൻ കണ്ണൂരിൽ നിന്നുള്ള സംഘമെത്തിയത് അർജുന്റെ നിർദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. അർജുൻ ആയങ്കിയുടെ കൂട്ടാളികൾ സംഭവത്തിൽ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. തെളിവുകൾ ലഭിച്ചാൽ അർജുനെ പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിമാന്റിൽ കഴിയുന്നവർ ക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് നീക്കം. വിദേശത്തു നിന്നും സ്വർണം കടത്തിയത് എ ആർ നഗർ സ്വദേശിക്ക് വേണ്ടിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ വിദേശത്ത് നിന്നെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പിന്നീടാണ് സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവായ അറസ്റ്റുണ്ടായത്. സ്വർണം പൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ച് സൽമാൻ സാലിഹ് മുങ്ങുകയായിരുന്നു.

സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായും പോലീസ് കണ്ടെത്തി. സൽമാൻ സാലിഹ് കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണംപൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളിൽ പെട്ടവരാണെന്നാണ് വിവരം. കാരിയറായ സൽമാന് സ്വർണ്ണം കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നതെന്ന വിവരവും പുറത്ത് വന്നിരുന്നു. അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു.