വർക്കല സ്വദേശികളായയ ഷിജു, തമീം, സജീർഖാൻ എന്നിവർ ചേർന്ന് ഇന്നലെ വാഹനത്തിൽ കയറ്റികൊണ്ടുപോയി മർദ്ദിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നൽകിയ മർദ്ദിച്ചുവെന്ന് പരാതി. വർക്കല സ്വദേശി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മൂന്ന് യുവാക്കള്‍ക്കെതിരെ വർക്കല പൊലീസ് കേസെടുത്തു. 

വർക്കല സ്വദേശികളായയ ഷിജു, തമീം, സജീർഖാൻ എന്നിവർ ചേർന്ന് ഇന്നലെ വാഹനത്തിൽ കയറ്റികൊണ്ടുപോയി മർദ്ദിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. വീടുകളിൽ സിസിടിവി സ്ഥാപിക്കുന്ന ജോലിക്കും വിദ്യാർത്ഥി പോകാറുണ്ട്. പ്രതികളില്‍ ഒരാളായ ഷിജുവിന്‍റെ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതിൽ അറ്റകുറ്റപ്പണി ഉണ്ടെന്നറിയിച്ച് സജീർഖാനെന്ന മറ്റൊരു പ്രതിയാണ് വിദ്യാര്‍ത്ഥിയെ വിളിച്ചത്. അച്ഛന്‍റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്നംഗം സംഘം വഴിയിൽ തടഞ്ഞ് മർദ്ദിച്ചതെന്നാണ് പരാതി.

പ്രതികള്‍ മറ്റ് യുവാക്കളെയും മ‍ർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. മർദ്ദനത്തിന് ശേഷം വിദ്യാർത്ഥിയുടെ ബൈക്കും പ്രതികള്‍ കൊണ്ടുപോയി. ഈ വാഹനം പ്രതികളിലാരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി പൊലീസ് കണ്ടെത്തി. ഷിജുവിനെതിരെ മുമ്പും കേസുകളുണ്ട്. 

Also Read: 'എക്സൈസിന് വിവരം കിട്ടിയത് ഇന്‍റര്‍നെറ്റ് കോളിൽ നിന്ന്'; വ്യാജ ലഹരി മരുന്ന് വച്ചെന്ന് കരുതുന്ന ബന്ധു ഒളിവില്‍