ഗുരുവായൂർ കൊലപാതകം: പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, രോഷാകുലരായി നാട്ടുകാർ
പനമ്പിക്കുന്നിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാർ രോഷാകുലരായി. ജീപ്പിലിരുത്തിയിരുന്ന പ്രതിയെ നാട്ടുകാരിലൊരാൾ അസഭ്യം വിളിച്ചു. ഇതോടെ പ്രതിയെ പെട്ടെന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തൃശ്ശൂർ: തൃശ്ശൂര്‍ കയ്പമംഗലത്തെ പെട്രോൾ പമ്പുടമ മോനോഹരന്റെ കൊലപാതക കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിയോ എന്നിവരെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ചിലയിടങ്ങളില്‍ പ്രതികളെ കണ്ടതും നാട്ടുകാര്‍ അസഭ്യം പറഞ്ഞു. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
മനോഹരന്റെ കാറിൽ ബൈക്കിടിപ്പിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തത് കയ്പമംഗലത്തത്തിനു സമീപമുള്ള പനമ്പിക്കുന്നിലാണ്. ഒന്നാം പ്രതി അനസിനെയാണ് ഇവിടേക്ക് തെളിവെടുപ്പിനായി കൊണ്ടുവനന്ത്. ആക്രമിച്ച സ്ഥലത്ത് നിന്ന് മനോഹരന്റെ ഒരു ചെരുപ്പ് കണ്ടെടുത്തു. ഹൈവേയില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന ചെറിയ റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.
ഈ സ്ഥലത്തെ പുല്ല് മനോഹരന്റെ കാറിൽ നിന്നും കിട്ടിയിട്ടുണ്ട്. മനോഹരനെ ആക്രമിച്ച ശേഷം പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലകത്താണ് സൂക്ഷിച്ചിരുന്നത്. മൂന്നാം പ്രതി അൻസാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറിൽ കയറി പോയത്. അൻസാറിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തി.
Read Also: ഗുരുവായൂർ കൊലപാതകം: പ്രതികളെ ഇന്ന് കോടതയിൽ ഹാജരാക്കും
പനമ്പിക്കുന്നിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാർ രോഷാകുലരായി. ജീപ്പിലിരുത്തിയിരുന്ന പ്രതിയെ നാട്ടുകാരിലൊരാൾ അസഭ്യം വിളിച്ചു. ഇതോടെ പ്രതിയെ പെട്ടെന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ട് ദിവസം മുമ്പാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്ത് നിന്ന് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചതെങ്കിലും പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പമംഗലം സ്വദേശി മനോഹരന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.