ഹൈക്കോടതി കോഴ കേസ് : അഡ്വ. സൈബി ജോസിന് പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു
കേസിൽ അനുകൂല വിധിക്കായി ഹൈകോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്.
കൊച്ചി : ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിൽ, പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം.
തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ സൈബി ജോസ് കിടങ്ങൂർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിച്ചിരുന്നു. ഹർജി പരിഗണിക്കവേ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസിനോട് അന്വേഷണവുമായി മുന്നോട്ടുപോകാൻ നിർദേശിച്ച കോടതി അഭിഭാഷക സമൂഹത്തെയും ജുഡീഷ്യൽ സംവിധാനത്തെയും ബാധിക്കുന്ന ആരോപണത്തിലെ സത്യം പുറത്തുവരട്ടെയെന്നും പരാമർശിച്ചു.
ഗുരുതരാരോപണമാണ് അഭിഭാഷകനെതിരെ ഉയർന്നിരിക്കുന്നത്. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. പൊലീസ് അന്വേഷണത്തിന്‍റെ തുടക്കത്തിൽ മാത്രമാണ്. അന്വേഷണ റിപ്പോർട് സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കുന്നതല്ലെ ഉചിതമെന്നാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ആരാഞ്ഞത്. അഭിഭാഷക അസോസിയേഷന്‍റെ ഏറ്റവും തലപ്പത്തിരിക്കുന്ന വ്യക്തിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിൽ സത്യം പുറത്തുവരേണ്ടത് അഭിഭാഷക സമൂഹത്തിന് ആവശ്യമാണെന്നും കോടതി പരാമർശിച്ചു. സൈബിയെ തൽക്കാലം അറസ്റ്റു ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാരും കോടതിയെ അറിയിച്ചത്.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതി : ഡിജിപി നിയമോപദേശം തേടി