തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നതിനാലും, പോലീസിനെ ആക്രമിച്ച കേസും ഇതിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാൻ നീക്കമുള്ളതിനാലുമാണിത്.
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കില്ല. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുമെന്നതിനാലാണ് പൊലീസ് നടപടി നീട്ടിവെക്കുന്നത്. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം, പൊലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.
അതേസമയം, തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്തുകൊണ്ട് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മുൻപ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ഗീനകുമാരി ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ സർക്കാരിന് അവർക്കെതിരെ നടപടിയെടുക്കാം. എന്നാൽ, ഈ ഘട്ടത്തിൽ ഹർജിയിൽ സർക്കാർ എതിർകക്ഷിയാക്കിയ ഗീനാകുമാരിക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി പോലീസ് കാത്തിരിക്കുകയാണ്.


