ഹൊസ്‌ദുർഗ് പൊലീസ് ഡിവൈഎസ്‌പിക്ക് നേരെ പൊലീസുകാരൻ വധഭീഷണി മുഴക്കി
കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിനെതിരെ സിവില്‍ പൊലീസ് ഓഫിസറുടെ വധ ഭീഷണി സന്ദേശം. കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനൂപ് ജോണാണ് വാട്‌സ്ആപ്പ് വഴി വധഭീഷണി മുഴക്കിയത്. മദ്യലഹരിയിലാണ് ഇയാൾ സന്ദേശമയച്ചതെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെ അവധി എടുത്തതിന് ഇയാളെ ഡിവൈഎസ്പി താക്കീത് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സനൂപ് നേരത്തെയും ജോലിയിൽ നിന്ന് അനുമതിയില്ലാതെ ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടു നിന്നിരുന്നു. കടുത്ത മദ്യപാന ശീലമുള്ളയാളാണ് ഇയാളെന്നാണ് വിവരം.
കാസർകോട് ചിറ്റാരിക്കാൽ സ്വദേശിയായ സനൂപ്, പോലീസ് കൺട്രോൾ റൂമിലെ ഔദോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ഭീഷണി സന്ദേശം അയച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ നേരത്തെ കേസ് ഉണ്ട്. മദ്യപിച്ച് ലക്കു കെടുമ്പോൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് നിരവധിതവണ ഭീഷണി മുഴക്കിയതായും അധികൃതർ പറയുന്നു.


