വിവിധയിടങ്ങളില്‍ നടന്ന ബിജെപി - സിപിഎം - കോണ്‍ഗ്രസ് സംഘർഷങ്ങളില്‍ ഇത് വരെ നൂറ് പേര്‍ക്ക് പരിക്കേറ്റു.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ തുടങ്ങിയ സംഘർഷം തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന ബിജെപി - സിപിഎം - കോണ്‍ഗ്രസ് സംഘർഷങ്ങളില്‍ ഇത് വരെ നൂറ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ബഗൻബസാറിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ബിജെപി പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി പതിനാറിലെ വോട്ടെടുപ്പിന് തലേദിവസം രാത്രിയാണ് ത്രിപുരയില്‍ പലയിടത്തും സംഘർഷം തുടങ്ങിയത്. വോട്ടെടുപ്പ് ദിവസവും വിവിധയിടങ്ങളില്‍ ബിജെപി - സിപിഎം - കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് വരെ ഇരുപതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഗാൻ ബസാറിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തോടെ സംസ്ഥാനത്തെ സംഘർഷ സാഹചര്യം വർധിച്ചു. സിപിഎം പ്രവർത്തകനായ ദിലീപ് ശുക്ല ദാസാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കുടുബത്തിന്‍റെ ആരോപണം. പ്രവ‍ർത്തകന്‍റെ മൃതദേഹം വിട്ട് തരുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ സിപിഎം കോണ്‍ഗ്രസ് പ്രവർത്തകർ ജിബിപി- അഗർത്തല റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് മൃതദേഹം വിട്ട് നല്‍കിയത്. 

Also Read: സംഘര്‍ഷം: ത്രിപുരയില്‍ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു, പിന്നില്‍ ബിജെപിയെന്ന് കുടുംബം

കൊലപാതക കേസില്‍ ബിജെപിയുടെ ധരികപൂര്‍ പഞ്ചായത്ത് അംഗം കമല്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്. എന്നാല‍് ആരോപണങ്ങള്‍ തള്ളിയ ബിജെപി സംസ്ഥാനത്ത് അക്രമം നടത്തുന്നത് സിപിഎം കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപ്പെടുത്തി. ശനിയാഴ്ച രാത്രി തിപ്ര മോത പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാ ആലത്തിന്ഞറെ വാഹനവും ആക്രമിക്കപ്പെട്ടിരുന്നു. മാർച്ച് രണ്ടിനാണ് ത്രിപുരയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.