'പുലിക്ക് ക്യാപ്ചര്‍ മയോപ്പതി'; മണ്ണാര്‍ക്കാട്ട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലം
പോസ്റ്റുമോർട്ടം പൂർത്തിയായി.ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ.അരുണ്‍ സക്കറിയ. കോഴിക്കൂട്ടില്‍ ഏറെ നേരം കുടുങ്ങിയ പുലിക്ക് മാനസികാഘാതവും ഉണ്ടായി.
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്. കോഴിക്കൂടിന്‍റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. തീരെ സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫിസിലേക്ക് മാറ്റിയതിനു ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. മണ്ണാർക്കാട് ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു
ആശ്വാസം, മൂന്ന് ജീവനെടുത്ത് മൈസൂരുവിന്‍റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍
പുള്ളിപ്പുലിയില്‍ നിന്ന് കുഞ്ഞിനെ കാക്കുന്ന മുള്ളൻപന്നികള്‍; കിടിലൻ വീഡിയോ