കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്.
ദില്ലി : കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്റ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് ബിജെപി സീറ്റ് രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയും ജാവ്ദേക്കർ പങ്കുവെച്ചു.
2026 മാർച്ചിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതി ബില്ലാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ മേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്ന ഈ ബില്ലിനെതിരെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
പുതിയ നിയമമനുസരിച്ച് ഒരു സംഘടനയുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താൽ, ആ സംഘടനയുടെ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആസ്തികൾ (കെട്ടിടങ്ങൾ, വാഹനങ്ങൾ മുതലായവ) ഏറ്റെടുക്കാൻ സർക്കാരിന് അധികാരം ലഭിക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സംഘടനകളെ ഈ നിയമം ലക്ഷ്യം വയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. വിദേശ ഫണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കോ നിർബന്ധിത മതപരിവർത്തനത്തിനോ ഉപയോഗിക്കുന്നത് തടയാനാണ് ഭേദഗതിയെന്നാണ് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും നിത്യാനന്ദ് റായിയും പറയുന്നത്.


