കിംഗ് സൈസ് ബെഡ് വേണ്ട, കിടന്നുറങ്ങിയത് നിലത്ത്; കൊച്ചി ഗസ്റ്റ് ഹൗസിൽ മോദി കഴിച്ചത് ഡ്രാഗണ്‍ ഫ്രൂട്ടും മാതളവും
പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. വെല്‍ക്കം ഡ്രിങ്കായി കരിക്കിന്‍ വെള്ളമാണ് നല്‍കിയത്.
![Prime Minister Narendra Modi slept on the Kochi gust house floor, eating coconut water and fruits during his Kerala visit vkv Prime Minister Narendra Modi slept on the Kochi gust house floor, eating coconut water and fruits during his Kerala visit vkv](https://static-ai.asianetnews.com/images/01hj59r370710t50qed9sp3evj/narendra-modi_363x203xt.jpg)
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ച്. കഴിച്ചതാകട്ടെ കരിക്കിന്‍ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യാതിരുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്.
പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. വെല്‍ക്കം ഡ്രിങ്കായി കരിക്കിന്‍ വെള്ളമാണ് നല്‍കിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിംഗ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡന്‍ ഫ്‌ലോറില്‍ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.
കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്നത്. പിറ്റേദിവസം പുലര്‍ച്ചെ 4.30 ന് ഉണര്‍ന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫും എസ്പിജി ഉദ്യോഗസ്ഥരും ഇവിടെ 40 മുറികളിലായി താമസിച്ചത്. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നത്. നേരത്തേ 2019 ലാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിച്ചത്.
പുതുവർഷത്തിൽ ഇത് രണ്ടാ തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത്, വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അന്താരാഷ്‌ട്ര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിച്ചാണ് പ്രധാനമന്ത്രി കേരളത്തിൽ നിന്നും മടങ്ങിയത്.
Read More : ആരും ചെയ്യാത്ത കല്യാണക്കുറി, 'കുളവാഴയോടുള്ള പ്രതികാരം' വൈറലായി; കല്യാണിയുടെ വിവാഹം ഞായറാഴ്ച !