കുളവാഴപ്പൂവിന്റെ ചിത്രം കൂടി ചേർത്ത് കല്യാണക്കുറി മനോഹരമായി ഡിസൈൻ ചെയ്ത് അനൂപ് കുമാർ രംഗത്തെത്തിയപ്പോൾ പിറന്നത് വൈറലായ കല്യാണക്കുറി. ഇന്റർനെറ്റിൽ 8 ലക്ഷത്തിലധികം പേർ ഇതിനകം 'കല്യാണിയുടെ കല്യാണക്കുറി' പിറന്ന കഥ കണ്ടു കഴിഞ്ഞു. 

ആലപ്പുഴ: വ്യത്യസ്തമായ രീതിയിൽ സ്വന്തം കല്യാണക്കുറി തയ്യാറാക്കി വൈറലായ കല്യാണിയുടെ വിവാഹം 21ന്. കുട്ടനാട്ടിലെ ജലാശയങ്ങളെ മൂടി നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയ കുളവാഴയോട് കുട്ടനാട്ടുകാരിയായ കല്യാണിയുടെ 'മധുര പ്രതികാര' മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴയിൽ നിന്ന് നിർമിച്ച പേപ്പറിൽ തയ്യാറാക്കിയത്. കൈനകരി കുട്ടമംഗലം സ്വദേശി സി അനിൽ - ബിന്ദു ദമ്പതികളുടെ മകളായ കല്യാണി എറണാകുളം ഫിഷറീസ് സർവ്വകലാശാലയില്‍ എംഎസ് സി വിദ്യാർത്ഥിനിയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ആലപ്പുഴ എസ് ഡി കോളേജിൽ സുവോളജി ബിരുദ പഠന സമയത്ത് പ്രോജക്ട് ചെയ്ത് വകുപ്പ് തലവനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യഗവേഷകനുമായ പ്രൊഫസർ ഡോ. ജി നാഗേന്ദ്ര പ്രഭുവിന്റെ കീഴിലായിരുന്നു. കോളേജിലെ ആദ്യ വിദ്യാർത്ഥി സ്റ്റാർട്ട്-അപ്പ് ആയ 'ഐക്കോടെക്ക്' സിഇഒ അനൂപ് കുമാർ വി യുടെയും സംഘത്തിന്റെയും മേൽനോട്ടത്തിലാണ് കുളവാഴയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നേടിയത്. അന്നു ലഭിച്ച ശിക്ഷണം ഇപ്പോൾ സ്വന്തം വിവാഹ സമയത്ത് ഉപയോഗിച്ചു തരംഗം സൃഷ്ടിച്ചു കല്യാണി. 

പ്രതിശ്രുത വരൻ അഭയ് സുജനും വീട്ടുകാരും കല്യാണിയെ പിന്തുണച്ചപ്പോൾ കുളവാഴയിൽ നിന്നും നിർമിച്ച കല്യാണക്കുറി പിറന്നു. കല്യാണിയും കൂട്ടുകാരും കോളേജിലെ സാമൂഹൃ പരിശീലന കേന്ദ്രത്തിൽ കുളവാഴ പൾപ്പും ഉപയോഗിച്ച പേപ്പറും നിശ്ചിത അനുപാതത്തിൽ ചേർത്ത് നിർമ്മിച്ച ഹസ്ത - നിർമ്മിത കടലാസ് തയ്യാറാക്കി. കുളവാഴപ്പൂവിന്റെ ചിത്രം കൂടി ചേർത്ത് കല്യാണക്കുറി മനോഹരമായി ഡിസൈൻ ചെയ്ത് അനൂപ് കുമാർ രംഗത്തെത്തിയപ്പോൾ പിറന്നത് വൈറലായ കല്യാണക്കുറി. ഇന്റർനെറ്റിൽ 8 ലക്ഷത്തിലധികം പേർ ഇതിനകം 'കല്യാണിയുടെ കല്യാണക്കുറി' പിറന്ന കഥ കണ്ടു കഴിഞ്ഞു. 

ഈ മാത്യക കുട്ടനാട്ടിലെ കർഷകരും പൊതുജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങൾ കുളവാഴയെ ഉപയോഗപ്പെടുത്തുവാനുള്ള വിവിധങ്ങളായ ആശയങ്ങൾ വികസിപ്പിക്കണമെന്നാണ് കല്യാണിയുടെ ആഗ്രഹം. കുളവാഴയുടെ മൂല്യവർദ്ധനവിനായി നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളുമായി എസ് ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രവും വിദ്യാർത്ഥി കൂട്ടായ്മയും കൂടെയുണ്ട്. 

Read More :  കൊല്ലത്ത് ഫുൾ ഫാമിലിയെത്തി അടിച്ച് മാറ്റിയത് കടലാസ് റോസ! 6 വർഷം ഓമനിച്ച ചെടിച്ചട്ടിയുമായി സ്കൂട്ടറിൽ പറപറന്നു