ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്
തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവരാണവർ, ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും. സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ജയില്‍ വകുപ്പ് ശുപാർശ ചെയ്തത് 350 രൂപയാക്കി ഉയർത്താനാണ്. എന്നാല്‍ സർക്കാര്‍ ഇത് 620 ആക്കി ഉയർത്തി. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറും.
ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു. സ്കിൽഡ്- സെമി സ്കിൽഡ്- അണ്‍ സ്കിൽഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 ൽ നിന്നും 620 രൂപയാക്കി. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153ൽ നിന്നും 560 ആക്കി. അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127ൽ നിന്നും 530 ആക്കിയും ഉയർത്തി.
സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തടവുകാരുടെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും. അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും. 25 ശതമാനം ജയിലിനുള്ളിലെ ക്യാന്‍റീൻ ചെലവുകള്‍ക്ക് ഉപയോഗിക്കാം. 50ശതമാനം വീട്ടിലേക്ക് അയക്കാം. ബാക്കി 25 ശതമാനം തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നൽകാൻ സർക്കാർ തന്നെ മാറ്റിവയ്ക്കും.



