ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ പരോക്ഷ വിമര്‍ശനം നടത്തി. സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഒളിയമ്പ്. ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണത്തെ ഇനി എതിർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ പരോക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു ജയകുമാറിന്റെ ഒളിയന്പ് പ്രയോഗം. സമ്മേളനത്തിലെത്തിയ ഡോക്ടര്‍മാരോടായാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്, ഞാനും നിങ്ങളും തമ്മിൽ ഒരു ബന്ധം ഉണ്ട്, ഞാൻ ഒരു ജോലി ഏറ്റെടുത്തിട്ടുണ്ട്, കാഴ്ച ശക്തി നിലനിർത്തുക എന്നതാണ് നിങ്ങളുടെ ജോലി, സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത് എന്നതാണ് എന്റെ ജോലി, വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിലെല്ലാം ചെന്ന് ചാടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
'ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണത്തെ ഇനി എതിർക്കാനാവില്ല'
ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണത്തെ എതിർക്കാനാവില്ലെന്നും കെ. ജയകുമാർ പറഞ്ഞു. തിരുവനന്തപുരത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകൾ മാറിയെന്നും സ്വന്തം അനുഭവം ഇതിന് അടിവരയിടുന്നതായും അദ്ദേഹം പറയുന്നു. "ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് മെഡിക്കൽ കോളേജിന് അപ്പുറം ഒരു ആശുപത്രിയില്ലെന്നാണ് ധാരണ" എന്നായിരുന്നു ഒരു കാലത്തെ പൊതുവായ ചിന്ത. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ധാരണ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ മുമ്പ് പലപ്പോഴും വിമർശിച്ചിട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചെറുമകൾക്ക് ഡെങ്കിപ്പനി വന്നപ്പോൾ ചികിത്സ നൽകിയതെന്നും കെ. ജയകുമാർ വെളിപ്പെടുത്തി.


