നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ വിധിയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ അഡ്വ. വിജയകുമാർ. ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസിൻ്റെയും സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി സമ്പാദിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ജെ വിജയകുമാർ. സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ചു. പൊലീസിൻ്റെയും പ്രോസിക്യൂഷൻ സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി സമ്പാദിക്കാൻ കഴിഞ്ഞത്. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ കോടതി പൂർണമായും തള്ളിയെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങൾ നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. സംഭവം ആസൂത്രിതമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം നടത്തിയത്. കോടതിയുടെ നിർദേശപ്രകാരം, സൈക്കോളജിസ്റ്റ് ബോർഡ് പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ വധശിക്ഷ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി മാനസാന്തരം പ്രകടിപ്പിച്ചത്. കോടതി അത് കാര്യമായി എടുത്തിട്ടില്ല. സാക്ഷി ഗിരീഷ് മൊഴി മാറ്റിയത് കള്ളത്തരമായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായെന്നും അഡ്വ. വിജയകുമാർ വ്യക്തമാക്കി.

പ്രതിക്ക് സ്വത്തില്ലാത്തിനാൽ സംസ്ഥാന സർക്കാരാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. മൂത്തകുട്ടിക്ക് സർക്കാർ ജോലി നൽകണമെന്നും വിധിയിലുണ്ട്. കൂടാതെ, പ്രതിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പരോൾ അനുവദിച്ചാൽ മുഴുവൻ സാക്ഷികൾക്കും സുരക്ഷ ഒരുക്കണമെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

കോടതിയിലേക്ക് എത്താൻ സാക്ഷികൾക്ക് ഭയമുണ്ടായിരുന്നുവെന്നും സാക്ഷികളെ നിർഭയം കോടതിയിൽ എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ആക്രമണത്തിന് ഉപയോഗിച്ച കൊടുവാളികളിൽനിന്ന് ശരീര കോശങ്ങൾ കണ്ടെത്തിയത് നിർണായകമായി. വിധിയിലൂടെ ശക്തമായ സന്ദേശം നൽകാൻ കഴിഞ്ഞുവെന്നും കോടതി ഇക്കാര്യം എടുത്തുപറഞ്ഞുവെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.

YouTube video player

ചെന്താമരയ്ക്ക് വധശിക്ഷ

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ കോടതിയാണ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം തടവ് അനുഭവിക്കണം. ചെന്താമര വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കൊലക്കേസുകൾ റഫർ ചെയ്ത ശേഷമായിരുന്നു കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പോത്തുണ്ടിയിൽ 2025 ജനുവരി 27നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ശിക്ഷാവിധി. അതേസമയം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.