Asianet News MalayalamAsianet News Malayalam

ജസ്നയുടെ തിരോധനം: ഹൈക്കോടതി ജഡ്ജിയുടെ വണ്ടിയിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധം

കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്. 

protest in high court against justice over jasna case
Author
Kochi, First Published Feb 3, 2021, 10:47 AM IST

ദില്ലി: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്വദേശി ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. 

കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്. കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥനെ പിടികൂടി. ഇയാളിപ്പോൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാൾക്കൊപ്പം വേറേയും ചിലർ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിച്ചു.

ജസ്ന കേസിൽ നടപടികൾ ഹൈക്കോടതിയിൽ അനന്തമായി നീളുന്നതിലും ജസ്നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥൻ പൊലീസിനോട് പറഞ്ഞത് എന്നാണ് കിട്ടുന്ന വിവരം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മേരി ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് ഇയാൾ നൽകിയ പരാതികൾ പോലീസ് അധികാരികൾ അവഗണിച്ചു എന്നും ശെരിയായ അന്വേഷണം നടക്കുന്നില്ല അതിലുള്ള പ്രതിഷേധം ആയിട്ടാണ് കരി ഓയിൽ ഒഴിച്ചത് എന്നുമാണ് ഇയാൾ അറിയിച്ചിട്ടുള്ളത്. ഇയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ടുണ്ട്.ഹൈക്കോടതിയുടെ മെയിൻ ഗേറ്റിനു മുൻപിൽ നിന്നും 50 മീറ്റർ മാറിയാണ് രാവിലെ 9.45 നു കരി ഓയിൽ ഒഴിച്ചത്

രണ്ടാഴ്ച മുൻപ് ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഹർജിയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈ ഹർജി പിൻവലിക്കപ്പെട്ടിരുന്നു. അന്ന് ഹർജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേർസിയാണ്.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്നാ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു  വീട്ടിൽ നിന്ന് ഇറങ്ങിയത് 2018 മാർച്ചിലാണ്. എരുമേലി വരെ ജസ്ന ബസ്സിൽ വന്നതിന് തെളിവുണ്ട് .പിന്നീട് ജസ്നയെ ആരും കണ്ടിട്ടില്ല.വെച്ചുച്ചിറ പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡി.വൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷിച്ചു. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി.  ബംഗലൂരു, പൂനൈ ,മുംബൈ ,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും അന്വേഷണസംഘം പോയി. ലക്ഷ കണക്കിന് മൊബൈൽഫോൺ കോളുകളും പരിശോധിച്ചു എന്നതിൽ ജസ്നയിലേക്ക് എത്തിച്ചേരാൻ ഇതൊന്നും പര്യാപ്തമായില്ല.

ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പൊലീസ് പല തവണ ചോദ്യം ചെയ്തു. . അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുർന്ന് 2018 സെപ്തംബറിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനാൽ ജ്സനയെകുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേടിലായി പൊലീസ്. പത്തനംതിട്ട പൊലീസ് മേധാവിയായി കെജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ കഴിഞ്ഞ മാസം  31-ന് കെജി സൈമൺ സർവ്വീസിൽ നിന്നും വിരമിച്ചു. 


 

Follow Us:
Download App:
  • android
  • ios