പിഎസ്സി സമരം ഇളക്കി വിടുന്നതിന് പിന്നിൽ പ്രതിപക്ഷത്തിന്റെ കുത്സിത നീക്കമെന്ന് മുഖ്യമന്ത്രി
2021 ഡിസംബർ വരെ ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമന നടപടി എടുത്തു. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന് ഉള്ളത് അനുകമ്പമാത്രമാണ് ഉള്ളതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമന വിവാദം മുൻനിര്‍ത്തി പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിനെതിരായ അപവാദ പ്രചാരണങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞപ്പോഴാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. റാങ്ക് ലിസ്റ്റിലെ മുഴുവൻ പേര്ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുന്പിൽ ഒരു മുൻ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നു . കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാൻ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
ഒന്നും അറിയാത്തവരല്ല ഉമ്മൻചാണ്ടിയടക്കം പ്രതിപക്ഷ നേതാക്കളാരും, പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നു. സിവിൽ പൊലീസ് ഓഫീസര്‍ ലിസ്റ്റിൽ സര്‍ക്കാര്‍ ഏതെങ്കിലും ഒരു തരത്തിൽ അലംഭാവം കാണിച്ചിട്ടുണ്ടോ ? രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്‍റേത് കുത്സിത പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.