കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി
കൊല്ലം: കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജ് ആണ് ഒളിവിൽ കഴിയവേ തമിഴ്നാട്ടിൽ നിന്നും പുനലൂർ പോലീസിന്‍റെ പിടിയിലായത്. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നത്. പീഡന വിവരം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ അമ്മയും കേസിൽ പ്രതിയാണ്. രണ്ടാം പ്രതിയായ മിനിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചിക്കുരാജ് ഒളിവിൽ പോയത്.
കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് പുനലൂരിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസത്തിൽ സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന വിവരം പുനലൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.



