ഫ്രാങ്കോ മുളക്കലിന്‍റെ സഹായിയില്‍ നിന്ന് പണം പിടിച്ചത് ആദായ നികുതി വകുപ്പ് അന്വേഷിക്കും
ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം സീൽ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.
ദില്ലി: കോടികളുമായി പിടിയിലായ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും മൊഴിയെടുത്ത ശേഷം വിട്ട് അയച്ചുവെന്ന് പഞ്ചാബ് പോലീസ്. ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം സീൽ ചെയ്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും.
9 കോടി 66 ലക്ഷം രൂപയാണ് പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ടർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറു പേരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്.
മൂന്നു കാറുകളിലായി എത്തിയ ഇവരിൽ നിന്ന് 9 കോടി 66 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുത്തു എന്ന് പഞ്ചാബ് പോലീസാണ് അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹവാല പണത്തിന്‍റെ നീക്കം തടയാനുള്ള എൻഫോർസ്മെന്‍റ് ഡയറക്ടറേറ്റ് നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി.
ആന്‍റണി മാടശ്ശേരിയെയും കൂട്ടാളികളെയും വിട്ടയച്ചു . മൊഴിയെടുത്ത ശേഷമാണ് വിട്ടയച്ചത് . ഇവരിൽ നിന്ന് കണ്ടെടുത്ത കണക്കിൽപ്പെടാത്ത പണം എന്‍ഫോഴ്സ്മെന്‍റിന് കൈമാറും . കസ്റ്റഡിയിലെടുത്തിരിക്കുന്നവരിൽ ഒരു സ്ത്രീയും മുംബൈ സ്വദേശിയും ഉൾപ്പെടുന്നുണ്ട്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.