സർക്കാരിന്‍റെ  നയങ്ങളോടുള്ള അതൃപ്തിയാണ് കാരണമെന്ന്  സൂചന.പി രാമഭദ്രൻ പുതിയ കൺവീനർ

തിരുവനന്തപുരം:നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി.കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു.തിരക്കുകൾ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം.സർക്കാരിന്‍റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന.പി രാമഭദ്രനാണ് പുതിയ കൺവീനർ.

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വർഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി സർക്കാര്‍ ലക്ഷ്യമിടുന്നത്.

'നവോത്ഥാന സംരക്ഷണ സമിതിക്ക് നിയമാവലി വേണം,ഭരണ ഘടന സംരക്ഷണം പ്രധാന അജൻഡ ആക്കണം ' മുഖ്യമന്ത്രി

വലിയൊരു ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു.സമിതി കേരളത്തിൽ നിർവഹിച്ചത് പ്രധാന ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.നവോത്ഥാന സംരക്ഷണ സമിതി യോഗം പല കാരണങ്ങളാൽ വൈകി പോയി .നാടിനെ വല്ലാതെ പുറകോട്ട് പോകുന്നതിൽ നിന്നും പിടിച്ചു നിർത്താൻ ആയിരുന്നു സമിതി ഉണ്ടാക്കിയത്.ഇത് വരെ സംഘടന എന്ന നിലക്ക് നിയമവാലി ഇല്ല.നിയമാവലി അംഗീകരിക്കണം നവോത്ഥാന മൂല്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്

ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു.നവോത്ഥാന സംരക്ഷണ സമിതി നടത്തുന്നത് മാതൃക പരമായ പ്രവർത്തിയാണ്.സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണ്..ലിംഗ തുല്യതയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു.ഇതിനെതിരെ പ്രതിരോധം തീർക്കണം.ഏതും വർഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു.വർഗീയമായ കണ്ണുകളിലൂടെ പിന്തിരിപ്പൻ പ്രചാരണം ഉണ്ടാകുന്നു.ഇത് അപകടകരമാണ്.ഇതിനെതിരെ വലിയ പ്രചാരണം വീണ്ടും ഉയർത്തണം.

സ്ത്രീ പുരുഷ സമത്വത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങളിൽ തന്നെ ലിംഗ നീതി ഉറപ്പാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്..തുല്യത ഉറപ്പാക്കാനുള്ള ഭരണഘടനക്ക് എതിരെ രാജ്യത്ത് ആസൂത്രിത നീക്കം നടക്കുന്നു ഭരണഘടനക്ക് എതിരായ നീക്കം നമ്മുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ഉള്ള നീക്കമായി തിരിച്ചറിയണം.ഭരണ ഘടന സംരക്ഷണം നവോത്ഥാന സമിതിയുടെ പ്രധാന അജൻഡ ആക്കണം .

അടുത്ത 25 വർഷം കൊണ്ട് വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ നീങ്ങുന്നത്.ചില കാര്യങ്ങൾ ആദ്യം കേൾക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം അല്ലെ എന്ന ചോദ്യം ഉയരാം.കിഫ്‌ബിയെ കുറിച്ച് ആദ്യം ഉയർന്നതും സമാന സമാന സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു