ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പിവി അൻവർ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. നിലപാടിനുവേണ്ടി സ്ഥാനം രാജിവെച്ച തന്നെപ്പോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് മത്സരിക്കാൻ കഴിയുമോ എന്നും അൻവർ ചോദിച്ചു
കോഴിക്കോട്: ബേപ്പൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി പിവി അൻവർ. മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകളുമായാണ് ഫേസ്ബുക്കിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലപാടിനുവേണ്ടി സ്ഥാനം രാജിവെച്ചവർ തന്നെപോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് തന്നെ പോലെ മത്സരിക്കാൻ ഒരിക്കലെങ്കിലും കഴിയുമോ എന്നും അൻവർ ചോദിക്കുന്നു. തന്നെ പോലെ സ്വയം വഴിവെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം എന്നും അൻവർ വെല്ലുവിളിക്കുന്നുണ്ട്.
അതേസമയം, ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ് രംഗത്തെത്തി. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണം എന്നത് ശരിയല്ല. തളിപ്പറമ്പിലും, പയ്യന്നൂരും, അമ്പലപ്പുഴയിലും സ്വാതന്ത്ര ചിഹ്നത്തിൽ അല്ലേ ജയിച്ചത്. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിൽ ഉള്ളതാണെന്നും കരാട്ട് റസാഖ് പറഞ്ഞു. അൻവർ അധികാരത്തിന്റെ സുഖ സൗകര്യം വലിച്ചെറിഞ്ഞയാൾ ആണ്. ഉപാധി ഇല്ലാതെയാണ് യുഡിഎഫിനെ പിന്തുണച്ചത്. പ്രവീണിന്റെ പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണെന്നും കരാട്ട് റസാഖ് പറഞ്ഞു.


