പേവിഷ ബാധ; പഠനത്തിനായി വിദഗ്ധ സമിതിയെ രൂപീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വിവാദമായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വിവാദമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, ഡ്രഗ് കണ്‍ട്രോളര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറന്‍സും പുറത്തിറക്കിയിട്ടുണ്ട്.
Also Read: തെരുവ് നായ ആക്രമണം: സർക്കാർ നിസ്സംഗരായി നില്‍ക്കുന്നു; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
അതിനിടെ, തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പെരുനാട് സ്വദേശിനിയാണ് അഭിരാമി. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ട് ദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.