ബലാത്സംഗക്കേസിൽ പ്രതിയായ രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്.രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചിൽ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് നോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്‍റെ വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീര്‍ണമായ കേസായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം. 

കസ്റ്റഡിയിലുള്ള രാഹുലിന്‍റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആൽവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആൽവിനും പിഎ ഫസലിനുമൊപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്‍റെ നീക്കങ്ങളെ കുറിച്ച് ഇവർക്ക് അറിവുള്ളതായാണ് പൊലീസ് പറയുന്നത്.ഒന്‍പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. ഇന്നലെ രാത്രി കാസര്‍കോട് ഹോസ്‍ദുര്‍ഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം ഉള്‍പ്പെടെ ഒരുക്കിയിരുന്നു. രാഹുൽ കസ്റ്റഡിയിലായെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അക്കാര്യം പൊലീസ് തള്ളിയിരുന്നു. തെറ്റായ വിവരമാണെന്നും രാഹുൽ കസ്റ്റഡിയിലില്ലെന്നുമായിരുന്നു എസ്‍പി വിജയ് ഭരത് റെഡിയുടെ പ്രതികരണം. ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചശേഷവും രാഹുൽ ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്ന് കരുതി കാസർകോട് ഹോസ്ദുർഗിൽ ഇന്നലെ പൊലീസ് നടത്തിയ നാടകം നാണക്കേടായെന്നാണ് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അറിവില്ലാതെയാണ് കാസർകോട് പൊലീസ് ഈ നീക്കം നടത്തിയതെന്നാണ് സൂചന.

രാഹുലിന്‍റെ ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചുകൊണ്ടാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ ഡ്രൈവറെയും പേഴ്സണൽ അസിസ്റ്റന്‍റിനെയും വിശദമായി ചോദ്യം ചെയ്താൽ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. യുവതിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ മുങ്ങൽ. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിയായ ബാഗല്ലൂരിലെത്തി അവിടത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുൽ പോയി. ഇവിടെയും അന്വേഷണ സംഘം എത്തുന്നതിന് മുമ്പെ രാഹുൽ രക്ഷപ്പെട്ടു. പൊലീസ് എത്തുന്നകാര്യം രാഹുല്‍ എങ്ങനെയാണ് മുൻകൂട്ടി അറിയുന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പൊലീസിൽ നിന്ന് തന്നെ വിവരം ചോരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. ഇതോടെ അന്വേഷണ സംഘം കൂടുതൽ ജാഗ്രതയോടെയാണ് മുന്നോട്ടു നീങ്ങുന്ത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിന്‍റെ ഫോണുകള്‍ ഓണായത് കീഴടങ്ങുമെന്ന സൂചനയാണ് നൽകിയതെങ്കിലും ഇന്നലെ അത്തരമൊരു നീക്കമുണ്ടായില്ല.

YouTube video player