കരാറുകാരന് അമിത ലാഭം ഉണ്ടാക്കാൻ പ്രതികൾ ചേർന്ന് ഗുഡാലോചന നടത്തിയെന്നും ഇതാണ് പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥക്ക് വഴിവെച്ചതെന്നും വിജിലൻസ് പറയുന്നു. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്ത് കോടതിയില്‍ റിപ്പോർട്ട് നൽകി. എന്നാൽ അറസ്റ്റ് ഒഴിവാക്കി. മറ്റു മൂന്ന് പേരെയും പുതിയതായി പ്രതി ചേർത്തിട്ടുണ്ട്. പ്രതി ചേർത്തതിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിന്‍റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്ത് ഇന്ന് രാവിലെയാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ കിറ്റ് കോയിലെ ഡിസൈനർ നിശാ തങ്കച്ചി, സ്ട്രകച്ചറൽ എഞ്ചിനീയര്‍ ഷാലിമാർ, പാലം ഡിസൈൻ ചെയ്ത നാഗേഷ് കൺസൽട്ടൻസിയിലെ ഡിസൈനർ മജ്ജുനാഥ് എന്നിവരാണ് പ്രതികളാക്കിയ മറ്റുള്ളവര്‍. നേരത്തെ കേസിൽ നാല് പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.

പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എംഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെയാണ് നേരത്തെ അറസ്‍റ്റ് ചെയ്തത്. ഇതോടെ കേസിൽ മൊത്തം പ്രതികളുടെ എണ്ണം എട്ടായി. പ്രതി ചേർത്ത് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിന്‍റെ ആലുവയിലെ പെരിയാർ ക്രസന്‍റ് എന്ന വീട്ടിൽ റെയ്ഡ് നടത്താൻ സെർച്ച് വാറന്‍റ് വാങ്ങി. 

തുടർന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കരാറുകാരന് അമിത ലാഭം ഉണ്ടാക്കാൻ പ്രതികൾ ചേർന്ന് ഗുഡാലോചന നടത്തിയെന്നും ഇതാണ് പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥക്ക് വഴിവെച്ചതെന്നും വിജിലൻസ് പറയുന്നു. പ്രതികൾ ചേർന്ന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു. വായ്പക്ക് വ്യവസ്ഥ ഇല്ലെന്നിരിക്കെ ശതമാനം പലിശ നിരക്കിൽ 8 കോടി രൂപയുടെ വായ്പ കരാറുകാരന് നൽകി. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക ചുമത്തിയിരിക്കുന്നത്.