നടക്കാവില്‍ ലഹരിവില്‍പ്പനക്കാരന്‍ നടത്തുന്ന ഹോസ്റ്റലില്‍ റെയ്‍ഡ്, ജോബിന്‍ ഒളിവിലെന്ന് എക്സൈസ്
നടക്കാവിലും പരിസരത്തുമായി അമ്മയ്ക്കൊപ്പം അഞ്ച് ബോയ്‍സ് ഗേൾസ് ഹോസ്റ്റലുകൾ നടത്തുന്നയാളാണ് ജോബിന്‍.
കോഴിക്കോട്: നടക്കാവിലെ എം ഡി എം എ വിൽപ്പനക്കാരനായ ജോബിൻ നടത്തുന്ന ഹോസ്റ്റലില്‍ റെയിഡ്. ജോബിന്‍റെ പി എം റസിഡന്‍സിയിലാണ് എക്സൈസ് പരിശോധന. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് റെയിഡ്. ജോബിന്‍ ഒളിവിലാണെന്നും മൊബൈൽ ട്രേസ് ചെയ്ത് പിടികൂടാനാണ് ശ്രമമെന്നും എക്സൈസ് വ്യക്തമാക്കി. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് ഉള്‍പ്പടെ ലഹരിയെത്തിക്കുന്ന ഇയാളെ റോവിംഗ് റിപ്പോർട്ടർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. നടക്കാവിലെ പി എം റെസിഡൻസിയെന്ന ഹോസ്റ്റലിലെ ജോബിന്‍റെ ഓഫീസിലും എല്ലാ മുറികളിലും റെയ്ഡ‍് നടത്തി.
നടക്കാവിലും പരിസരത്തുമായി അമ്മയ്ക്കൊപ്പം അഞ്ച് ബോയ്‍സ് ഗേൾസ് ഹോസ്റ്റലുകൾ നടത്തുന്നയാളാണ് ജോബിന്‍. നൂറിലേറെ പേർ ഇവിടങ്ങിളിൽ താമസിക്കുന്നുണ്ട്. വീട്ടിനോട് ചേർന്നുള്ള മെസിൽ ഉണ്ടാക്കുന്ന ഭക്ഷണം മൂന്ന് നേരം ഹോസ്റ്റലുകളിൽ എത്തിക്കുന്നത് ജോബിനാണ്. ഹോസ്റ്റൽ ഓഫീസിൽ തന്നെ മാരക രാസ ലഹരി സൂക്ഷിക്കും. രാത്രി ആയാൽ സാധനവുമെടുത്ത് വിൽപനയ്ക്കിറങ്ങും. നഗരത്തിലെ കോളേജ് വിദ്യാർത്ഥികളടക്കം കസ്റ്റമേര്‍സ് നിരവധി പേരാണ്. ഇന്നലെയും നടക്കാവിലെ ഹോസ്റ്റലിൽ രണ്ടുതവണ ജോബിന്‍ എത്തിയിരുന്നു.