സാമ്പത്തികമായി തകർന്ന കേരളത്തെ കരകയറ്റുന്ന പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യമെന്ന് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച നുണ പ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ, വിലക്കയറ്റം, കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്. കഴിഞ്ഞ 10 വർഷം ജനദ്രോഹം മാത്രം അജണ്ടയാക്കിയ സംസ്ഥാന സർക്കാരിൽ നിന്ന് ജനക്ഷേമപരമായ നയങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായ സംസ്ഥാനത്തെ സൃഷ്ടിച്ചു എന്നതാണ് പിണറായിയുടെ പത്തു വർഷത്തെ നേട്ടം. ഒരു സർക്കാർ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ പിണറായി ഭരണമെന്നും രാജീവ് ചന്ദ്രശേഖർ.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബഡ്ജറ്റായി ഇത് മാറാൻ പോകുകയാണ്. അതുകൊണ്ടുതന്നെ അവസാനമായി കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ ബജറ്റിൽ ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.


