'കോത്താഴത്തെ ഗ്രാമ്യഭാഷ, ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങന്‍'; എംഎം മണിയെ അധിക്ഷേപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍
ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് ഉണ്ണിത്താൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രി പിണറായി വിജയനാണ് മണിയെക്കൊണ്ട് രമക്കെതിരെ പറയിച്ചത്.
ദില്ലി: വടകര എംഎല്‍എ കെ കെ രമക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് ഉണ്ണിത്താൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രി പിണറായി വിജയനാണ് മണിയെക്കൊണ്ട് രമക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, വടകര എംഎല്‍എ കെ കെ രമക്കെതിരെ എം എം മണി നടത്തിയ വിധവ പരമാര്‍ശത്തെ ശക്തമായി അപലപിച്ചതിന്‍റെ പേരില്‍ മണിയുടെ അധിക്ഷേപം നേരിടേണ്ടി വന്നെങ്കിലും, നിലപാടിലുറച്ച് നില്‍ക്കുകയാണെന്ന് ആനി രാജ വ്യക്തമാക്കി. നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചത്.
എന്നാല്‍ തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും മണിയുടെ പരാമര്‍ശം വലിയ വിഷയം തന്നെയാണെന്നും ആനി രാജ പറഞ്ഞു. സ്ത്രീ, പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യാറാകണം. മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സിപിഐ പ്രതികരിച്ചിട്ടുണ്ട്. സിപിഐയെ ഓർത്ത് കെ സി വേണുഗോപാൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട. കെ സി വേണുഗോപാൽ കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി. സിപിഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.
എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല. സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു. ആനി രാജക്കെതിരായ മണിയുടെ പരാമർശത്തില്‍ നിലപാട് അറിയിക്കേണ്ട വേദിയിൽ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചു റാണിയും പറഞ്ഞു. ആനി രാജ മറുപടി പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല',
എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആണ് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തിയത്. 'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.