വൈകിട്ട് നാല് മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. അഞ്ച് മണിയോടെ കൗണ്ടിംഗ് തുടങ്ങിയാൽ അൽപസമയത്തിനകം തന്നെ അവസാനിക്കും. 

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് അവസാനിച്ചു. വൈകിട്ട് നാല് മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. അഞ്ച് മണിക്ക് തന്നെ തുടങ്ങുന്ന കൗണ്ടിംഗ് അൽപസമയത്തിനകം തന്നെ അവസാനിക്കും. വൈകിട്ടോടെ തന്നെ ഫലമറിയാം. ആകെ 136 വോട്ടുകളുള്ളതിൽ 130 വോട്ടുകളാണ് പോൾ ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാമന്ദിരത്തിലെ പാർലമെന്‍ററി സ്റ്റഡീസ് റൂമിൽ രാവിലെ പത്ത് മണി മുതൽ പോളിംഗ് തുടങ്ങി. ഇടതുമുന്നണിക്ക് വേണ്ടി എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്.

നിലവിൽ സഭയിലെ അംഗബലം വച്ച് ഇടതുമുന്നണിക്ക് ജയമുറപ്പാണ്. അതേസമയം, കേരളാകോൺഗ്രസ് എമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ജോസ് പക്ഷം പാർട്ടി അംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്. അതല്ല, യുഡിഎഫിന് വോട്ടുചെയ്യാനാണ് ജോസഫ് പക്ഷം പറയുന്നതും വിപ്പ് നൽകിയിരിക്കുന്നതും.

യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. അതിനാൽത്തന്നെ ഫലം നിർണായകമാകും.