വീട് പണിതത് പിണറായി സര്‍ക്കാരാണോ ? ലൈഫ് മിഷനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
സർക്കാർ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് ആരോപിച്ചു.
നാല് ലക്ഷം വീടുകൾ കഴിഞ്ഞ യുഡിഎഫ് സർക്കാർ വച്ച് നൽകി. ഖജനാവിൽ നിന്നും പൈസയെടുത്ത് പരസ്യം കൊടുത്ത് സർക്കാർ മേനി നടക്കുകയാണ്. ഇത് അങ്ങേയറ്റം ഭോഷ്കാണെന്നും ലൈഫ് പദ്ധതിയുടെ പൊള്ളത്തരം തുറന്ന് കാട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: ചന്ദ്രനും ഓമനക്കും "ലൈഫ്" ആയി; വീടുകൂടൽ ചടങ്ങിനെത്തി പിണറായിയും മന്ത്രിമാരും...