സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന സമീപനമാണ് പിണറായി വിജയന്റേതെന്നും ചെന്നിത്തലയുടെ വിമർശനം

തൃശ്ശൂർ: നവകേരള സദസ്സ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമർശിച്ച് വീണ്ടും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങൾക്ക് അറിയാം. പി ആർ ഏജൻസികളുടെ നിർദ്ദേശപ്രകാശമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നത്. കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ലൈഫിൽ വീട് പൂർത്തിയാക്കാതെ ജനങ്ങൾ വലയുന്നു. ക്ഷേമപെൻഷൻ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

അഞ്ച് പൈസ കൈയ്യിലില്ലാത്ത സമയത്ത് കോടികൾ മുടക്കി നവ കേരള സദസ്സ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന സമീപനമാണ് പിണറായി വിജയന്റേത്. സംസ്ഥാന സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതാണ് ചെയ്യുന്നത്. ഇതൊന്നും ജനങ്ങൾക്ക് മുന്നിൽ ചിലവാകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലസ്ഥലങ്ങളിൽ നിന്നും പരാതി വന്നു. അതിൽ ദേശീയ നേതൃത്വം പ്രതികരിക്കട്ടെ. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.