ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചതായും എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചതായും എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നു. എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്. കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
