ശിവദാസൻ ഡ്രൈവർ മാത്രമായിരുന്നില്ല, തന്റെ കുടുംബാം​ഗം തന്നെയായിരുന്നുവെന്ന് ചെന്നിത്തല സോഷ്യൽമീഡിയയിൽ കുറിച്ചു. 

തിരുവനന്തപുരം: ഡ്രൈവർ ശിവദാസന്റെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. തന്റെ കൂടെ 30 വർഷം ജോലി ചെയ്ത ശിവദാസൻ ഡ്രൈവർ മാത്രമായിരുന്നില്ല, തന്റെ കുടുംബാം​ഗം തന്നെയായിരുന്നുവെന്ന് ചെന്നിത്തല സോഷ്യൽമീഡിയയിൽ കുറിച്ചു. 

രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ്

ശിവദാസന്‍ പോയി.. 
എത്രയെത്ര യാത്രകളില്‍ ഊണും ഉറക്കവുമില്ലാതെ ഒപ്പമുണ്ടായിരുന്ന സാരഥിയായിരുന്നു... 
കേരളത്തിന്റെ ഓരോ വഴികളും സുപരിചിതമായിരുന്നു ശിവദാസന്. കൃത്യമായ വേഗതയില്‍ കൃത്യസമയം പാലിച്ചുള്ള യാത്രകള്‍.. 
മുപ്പതാണ്ടുകള്‍ ഒപ്പമുണ്ടായിരുന്നു. 
ഡ്രൈവറായിരുന്നില്ല, കുടുംബാംഗം തന്നെയായിരുന്നു. 
എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്. 
കഴിഞ്ഞയാഴ്ചയും ശിവദാസന്റെ വീട്ടില്‍ പോയി. അസുഖവിവരങ്ങള്‍ അന്വേഷിച്ചു. കുറച്ചു നേരം സംസാരിച്ചു. 
ഇത്ര വേഗം വിട പറയേണ്ടി വരുമെന്നു കരുതിയില്ല. 
പ്രണാമം ശിവദാസന്‍!