Asianet News MalayalamAsianet News Malayalam

Dheeraj Murder : ഇതുകൊണ്ട് വായടപ്പിക്കാമെന്ന് സിപിഎം കരുതേണ്ട; സുധാകരനെ 'ചേര്‍ത്തു പിടിച്ച്' ചെന്നിത്തല

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യം സിപിഎം അണികള്‍ക്ക്  വേണമെന്ന് ചെന്നിത്തല.

Ramesh Chennithala facebook post about K Sudhakaran
Author
Thiruvananthapuram, First Published Jan 12, 2022, 10:12 AM IST

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കെഎസ്‍യു പ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. കൊലപാതകത്തിന് ശേഷമുള്ള സുധാകരന്‍റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നു. ഇതോടെ സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി രംഗത്തെത്തി. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കെസുധാകരനെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ചെന്നിത്തല പിന്തുണയറിയിച്ചത്.  ധീരജിന്‍റെ കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ടെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താൻ. ഇന്നലെ ഇടുക്കി എൻജിനീയറിംഗ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്. പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം . എന്നാൽ കൊലപാതകത്തിൻ്റെ മറവിൽ കോൺഗ്രസ് – യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു.

കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പൊലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios