രമ്യ ഹരിദാസ് എംഎൽഎ ഇന്ന് മണ്ഡലത്തിലെ എംഎൽഎ ഓഫീസിൽ എത്തും. ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ ആണ് എംഎൽഎ ഓഫീസിൽ എത്തുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ എംഎൽഎ മണ്ഡലത്തിൽ എത്തിയിരുന്നു.
തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ. രമ്യ ഹരിദാസ് ഇന്ന് മണ്ഡലത്തിലെ എംഎൽഎ ഓഫീസിൽ എത്തും. ചൊവ്വാഴ്ച വൈകിട്ടോടെ രമ്യ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് അഴഞ്ഞിരുന്നു.
സംഘർഷവും കയ്യാങ്കളിയും ഉണ്ടായതിന് പിന്നാലെ രമ്യ ഹരിദാസ് പാലക്കാട്ടേക്ക് പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ രമ്യ ഹരിദാസ് ഹാജരായിരുന്നില്ല. ദില്ലിയിൽ നടക്കുന്ന ജനപ്രതിനിധികളുടെ യോഗത്തിലേക്ക് പോകുന്നതിനാൽ അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരാകാൻ കഴിയില്ലെന്ന് രമ്യ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണ സമിതി അധ്യക്ഷനായ എം എം ഹസൻ ഫോണിൽ വിളിച്ച് രമ്യയുടെ വിശദീകരണം കേട്ടു. ഇതിന് പിന്നാലെ രമ്യ പാലക്കാട് എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് വെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രമ്യ ഹരിദാസ് ചിറയിൻകീഴിലേക്ക് മടങ്ങിയെത്തിയത്.
ചിറയിൻകീഴിലെ കയ്യാങ്കളിയിൽ സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് സ്പീക്കർക്ക് കത്ത് നൽകിയത് പാർട്ടിയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. വിഷയത്തിൽ പരസ്യ വിമർശനം ഉന്നയിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി. അതേസമയം ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലേക്ക് എത്തുന്ന രമ്യ ഹരിദാസിനൊപ്പം പാളയം പ്രദീപും ഒപ്പമുണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ട്. നേരത്തെ പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.


