കോഴിക്കോട്:നവ കേരള സദസ്സിലെ പരാതികൾക്ക് റെഡി മെയ്ഡ് മറുപടി.പരാതി സമർപ്പിച്ചവർക്ക് അയക്കാനായി കോഴിക്കോട്ടെ സര്ക്കാര് ഓഫീസുകൾക്ക് ഒരേ മറുപടി തയ്യാറാക്കി നൽകിയത് തദ്ദേശ സ്വയം ഭരണ വകുപ്പാണ്. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല എന്ന് പരാതിപെട്ടവർക്ക് അടുത്ത തവണ അപേക്ഷ ക്ഷണിക്കുമ്പോൾ ഓൺലൈനായി അപേക്ഷ നൽകാനാണ് മറുപടി. പഞ്ചായത്തിലെ പ്രശ്നങ്ങൾ പരാതിയിൽ ഉന്നയിച്ചവർക്ക് ഗ്രാമസഭയിൽ പോയി പ്രശ്നം അവതരിപ്പിക്കാനാണ് നിർദ്ദേശം..
എല്ലാ പരാതികളും പഠിച്ച് പരിശോധിച്ച് പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പരിഹാരം ഇതായിരുന്നു നവകേരളസദസ്സിന് മുന്പ് സർക്കാരിന്റെ അവകാശവാദം. ഇപ്പോഴും അത് തന്നെ ആവർത്തിച്ച് പറയുന്നു. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ച എല്ലാവർക്കും നൽകാൻ റെഡിമെയ്ച് മറുപടിയുണ്ട്. തയ്യാറാക്കി നൽകിയത് തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി. 2021 ന് ശേഷം ലൈഫിൽ അപേക്ഷ സ്വീകരിച്ചിട്ടില്ല. അടുത്ത തവണ അപേക്ഷ ക്ഷണിക്കുമ്പോൾ താങ്കൾ ഓൺലൈനായി അപേക്ഷ നൽകുക...
അടുത്തത്. പഞ്ചായത്തിലെ റോഡ് കെട്ടിടം വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരാതി നൽകിയവർക്കുള്ള മറുപടി. താങ്കൾ ഗ്രാമസഭയിൽ പോയി വിഷയം ഉന്നയിക്കുക പരിഹാരം ആകും. അല്ലാതെ പരാതി നേരിട്ട് പരിഗണിക്കുന്നില്ല.ഇതാണ് പരാതി പരിഹാരത്തിന്‍റെ കെ മോഡലെന്ന് ചുരുക്കം. നവ കേരള സദസ്സിൽ പോയി പരാതി നൽകിയാൽ എല്ലാം പരിഹരിച്ച് കിട്ടും എന്ന് പ്രതീക്ഷച്ചവർക്ക് കിട്ടുക പഞ്ചായത്ത് സെക്രട്ടറിമാർക്ക് തദ്ദേശവകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി നൽകുന്ന ഈ റെഡിമെയ്ജ് മറുപടിയാകും.നവകേരളസദസ്സിൽ നൽകുന്ന പരാതികളോട് ആത്മാർത്ഥമായ സമീപനം സർക്കാനില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് ബലം പകരുന്നതാണ് മനുഷ്യപ്പറ്റില്ലാത്ത ഈ യാന്ത്രിക മറുപടി. നേരത്തെ തന്നെ പരാതികൾ അലസമായി കൈകാര്യം ചെയ്ത് ഡിപ്പാർട്ടുമെന്റുകൾക്ക് മാറി നൽകിയത് വിവാദമായിരുന്നു.