സഹകരണ സംഘങ്ങളിൽ വനിതാ സംവരണം,ഏകീകൃത പെൻഷൻ-സഹകരണ നിയമത്തിന്‍റെ കരട് ശുപാർശകൾ
സഹകരണ മേഖലയിലെ അഴിമതി തടയാൻ സഹകരണ വിജിലൻസ് , ടീം ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന ക്രമക്കേട് അന്വേഷിക്കാൻ സര്‍ക്കാര്‍തല സമിതി. ആ സമിതി ക്രമക്കേട് സ്ഥിരീകരിച്ചാൽ ഉടനടി സംഘം പിരിച്ച് വിടാൻ വ്യവസ്ഥ. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സമഗ്ര നിയമം ഒരുങ്ങുന്നത്
തിരുവനന്തപുരം :സഹകരണ സംഘങ്ങളിൽ (co-operative societies)വനിതാ സംവരണവും (women reservation)സഹകരണ സ്ഥാപനങ്ങളിൽ ഏകീകൃത പെൻഷനും(uniform pension) നടപ്പാക്കാൻ സമഗ്ര സഹകരണ നിയമത്തിന്‍റെ കരടിൽ ശുപാര്‍ശ. സഹകരണ സംഘങ്ങളുടെ കൺസോഷ്യം രൂപീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് തുക കണ്ടെത്താമെന്ന നിര്‍ദേശവും കരട് നിയമം മുന്നോട്ട് വയ്ക്കുന്നുണ്ട്
സഹകരണ മേഖലയിലെ അഴിമതി തടയാൻ സഹകരണ വിജിലൻസ് , ടീം ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന ക്രമക്കേട് അന്വേഷിക്കാൻ സര്‍ക്കാര്‍തല സമിതി. ആ സമിതി ക്രമക്കേട് സ്ഥിരീകരിച്ചാൽ ഉടനടി സംഘം പിരിച്ച് വിടാൻ വ്യവസ്ഥ. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സമഗ്ര നിയമം ഒരുങ്ങുന്നത്.
നിലവിൽ പല വിധത്തിൽ കിടക്കുന്ന പെൻഷൻ ഏകീകരിക്കാനും എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഒറ്റ പെൻഷൻ നടപ്പാക്കാനും അതിന് വേണ്ടി പെൻഷൻ ബോര്‍ഡ് രൂപീകരിക്കാനും ചര്‍ച്ചകളുണ്ട്. പ്രവര്‍ത്തന രഹിതമായ സംഘങ്ങൾ പിരിച്ച് വിടണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. കരട് നിയമത്തിന്‍റെ രൂപീകരണ ചര്‍ച്ചകളിൽ തന്നെ അഭിപ്രായ ഭിന്നതകൾക്കിടയാക്കിയ നിര്‍ദേശമാണ് വനിതാ സംവരണം.
പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആരെങ്കിലുമൊരാൾ വനിതയായിരിക്കണമെന്നും സംഘത്തിൽ 50 ശതമാനം വനിതകൾക്ക് മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുയര്‍ന്നെങ്കിലും രാഷ്ട്രീയ തീരുമാനം വേണമെന്ന നിലപാടിനായിരുന്നു മുൻതൂക്കം. സഹകരണ സംഘങ്ങളുടെ കൺസോഷ്യം രൂപീകരിച്ച് പണം സ്വരൂപിക്കാനും സര്‍ക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങൾക്ക് വിനിയോഗിക്കും വിധം പദ്ധതി തയ്യാറാക്കാനും ഉള്ള നിർദേശങ്ങലും സമഗ്ര നിയമത്തിന്‍റെ കരട് മുന്നോട്ട് വയ്ക്കുന്നുണ്ട്