ഭിന്നശേഷിക്കാർക്ക് സർവ്വീസിലെ സ്ഥാനക്കയറ്റ സംവരണം; സർക്കാർ സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്ന് പരാതി
ഭിന്നശേഷിക്കാർക്ക് സർക്കാർ സർവ്വീസിലെ സ്ഥാനകയറ്റത്തില്‍ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവ്വീസിലെ സ്ഥാനകയറ്റത്തില്‍ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി. നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതി അലക്ഷ്യം ചൂണ്ടികാട്ടി സൂപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവരണം ആവശ്യപ്പെട്ട ഹർജി നൽകിയ സംഘടനകള്‍.
സർക്കാർ സർവ്വീസിൽ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്, കേന്ദ്ര സർക്കാരും ഇതനുസരിച്ച് മാനദണ്ഡമിറക്കിയിരുന്നു. കോടതി നിർദ്ദേശം പാലിക്കണമെന്ന് അന്ത്യശാസനം നൽകിയപ്പോഴാണ് സംസ്ഥാനത്ത് കഴിഞ്ഞ മന്ത്രിസഭാ യോഗം സംരവണത്തിൽ തീരുമാനമെടുത്തത്. നേരിട്ട് നിയമനം നൽകുന്നതും, സ്ഥാനകയറ്റം വഴി നിയമനം നൽകുന്നതുമായ തസ്തികയിലേക്ക് മാത്രം സംരവണം നൽകാനാണ് സാമൂഹിക നീതിവകുപ്പിൻെറ ഉത്തരവ്.
അതായത് പഞ്ചായത്ത് സെക്രട്ടറി, അഗ്രിക്കച്ചറൽ ഓഫീസർ, ബ്ലോക്ക് ഡെവലപമെൻ് ഓഫീസർ തുടങ്ങി നേരിട്ടും സ്ഥാനകയറ്റം വഴിയും ഒഴിവു നികത്തുന്ന ചുരുക്കം ചില തസതികളിലേക്ക് സംവരണം ഒതുക്കി. സുപ്രീംകോടതിവിധി അട്ടിമറിച്ചുവെന്നാണ് സുപ്രീംകോടതിയെ സമീപിച്ചവരുടെ ആക്ഷേപം. ക്ലറിക്കൽ, അധ്യാപക, സെക്രട്ടറിയേറ്റ് സ്ഥാനകയറ്റത്തിൽ ബോധപൂർവ്വം തഴഞ്ഞുവെന്നും ഭിന്നശേഷിക്കാരുടെ ആരോപണം
Read more:കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ
ഭിന്നശേഷിക്കാർക്ക് നിയമനം നൽകാൻ കഴിയുന്ന തസ്തികകളെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. എയ്ഡഡഡ് അധ്യാപക നിയമനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി നിയമനം നൽകണമെന്ന കോടതി നിർദ്ദേശവും ഇതേവരെ പാലിക്കതും കോടതിയിൽ ചോദ്യം ചെയ്യാനാണ് ഭിന്നശേഷി സംഘടനക്കാരുടെ തീരുമാനം.