ഭക്ഷണ സാമഗ്രികൾ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം,ഹോട്ടലിൽ ഭക്ഷ്യവകുപ്പ് പരിശോധന
ലൈസെൻസില്ലാതെയാണ് കെസി റെസ്റ്റോറന്റ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കണ്ണൂർ: പിലാത്തറയിൽ ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ സ്ഥലത്ത് ഭക്ഷ്യ വകുപ്പിന്റെ പരിശോധന. പഴകിയ പാൽ, ഈത്തപ്പഴം, കടല എന്നിവ കണ്ടെടുത്തു. ലൈസെൻസില്ലാതെയാണ് കകെസി റെസ്റ്റോറന്റ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നതായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വ്യക്തമാക്കി. അന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി. പിന്നീട് സാഹചര്യങ്ങൾ നന്നാക്കിയ ശേഷമാണ് ഹോട്ടൽ തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ പിലത്തറയിൽ ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്തതിനാണ് ഡോക്ടറെ കഴിഞ്ഞ ദിവസമാണ് ഹോട്ടലുകാര്‍ മര്‍ദ്ദിച്ചത്. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്‍റെ ഫോട്ടോ എടുത്ത ഡോക്ടറുടെ ഫോണും ഇവര്‍ പിടിച്ചു വാങ്ങി. ഡോക്ടറുടെ പരാതിയിൽ റസ്റ്റോറന്റ് ഉടമ കെ സി മുഹമ്മദ് ഉൾപ്പടെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദയാത്രയ്ക്ക് പുറപ്പെട്ട ഡോക്ടറും സഹപ്രവര്‍ത്തകരും രാവിലെ ഭക്ഷണം കഴിക്കാനാണ് പിലത്തറയിലെ ഹോട്ടലില്‍ കയറിയത്. അതേ സമയം ആണ് ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടത്. ഇത് ചോദ്യം ചെയ്തതാണ് കെസി റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും പ്രകോപിച്ചത്.