രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് പ്രവർത്തകൻ സിജോ ജോസ് അറസ്റ്റിലായി.
തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്‌റ്റിലായത്.
അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ് ഇൻസ്പെക്ടർ സൗമ്യ ഇ യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിരുന്നു. തുടർന്ന് വിധി പറയുന്നത് നാളേയ്ക്ക് മാറ്റി. ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. പാലക്കാട് കുത്തന്നൂരിൽ ആണ് സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തല മറുപടി നൽകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപിതരായത്. ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല. ചെന്നിത്തല പ്രതികരണത്തിന് ശേഷം പോയിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത് തുടർന്നു.
കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് നേതൃത്വം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. നേരിട്ട് പരാതി ലഭിച്ചത് ഇന്നലെയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.


