ഭൂമി നികത്താൻ വ്യാജ ഉത്തരവ്; വിജിലൻസ് അന്വേഷണം വേണമെന്ന് റവന്യൂ മന്ത്രി
വ്യാജ രേഖ ഉണ്ടാക്കാനായി ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എറണാകുളം ചൂർണിക്കരയിൽ ഭൂമി നികത്താനായി റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. വ്യാജ രേഖ ഉണ്ടാക്കാനായി ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്‍റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ യു വി ജോസ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.