നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ സംഘടനയ്ക്കുള്ളിൽ ശക്തമായ അതൃപ്തി. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയില്ലെന്ന് വിമർശനം ഉയരുമ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടി അവർ പ്രതിരോധിക്കുന്നു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിൽ കല്ലുകടി. മഹിള കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റുകളിലേക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് കാരണം. മഹിള കോൺഗ്രസ് നേതാക്കളിൽ ഒരാൾക്ക് പോലും സീറ്റ് നൽകിയില്ലെന്ന ശക്തമായ പരിഭവം സംഘടനയ്ക്കുള്ളിലുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകൾക്കായി കൃത്യമായ പട്ടിക നൽകി സമ്മർദ്ദം ചെലുത്തിയപ്പോൾ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പട്ടിക നൽകിയില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാന അധ്യക്ഷ, സീറ്റിനായി വേണ്ടത്ര വാദിച്ചില്ലെന്നും ഇത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു.

വിമർശനങ്ങൾ ശക്തമാകുമ്പോഴും, തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഇതിനെ പ്രതിരോധിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഹിള കോൺഗ്രസ് അംഗങ്ങൾക്ക് വലിയ തോതിൽ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അത് സംഘടനയുടെ നേട്ടമാണെന്നുമാണ് അവരുടെ വാദം. എന്നാൽ മഹിളാ കോൺഗ്രസിന് പ്രാധാന്യം ലഭിക്കാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ സ്ത്രീ പ്രാതിനിധ്യം വഴിമുട്ടിപ്പോകുന്നുവെന്ന പരാതി കാലങ്ങളായി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഒന്നാണ്.