പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരെ ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി
ആര്‍എസ്എസുകാര്‍ കയ്യേറിയ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ ഏഴ് ദിവസമായി സമരത്തിലായിരുന്നു.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാർക്ക് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്നാണ് സ്വാമിയാരുടെ പരാതി.
പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി പുഷ്പാഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ നിരാഹാരത്തിലായിരുന്നു. നിലവിൽ സേവാഭാരതി ഇവിടെ ബാലസദനം നടത്തുകയാണ്. പൂജയ്ക്കായി എത്തിയ തന്നെ സേവാഭാരതി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്നും മഠത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടായിരുന്നു സമരം. ഇന്നലെയാണ് പന്തൽ കെട്ടി സമരം തുടങ്ങിയത്. രാത്രിയോടെ ഒരുസംഘം ആർഎസ്എസ് പ്രവർത്തകരെത്തി സമരപന്തൽ പൊളിച്ചെന്നാണ് സ്വാമിയാരുടെ പരാതി.
സ്വാമിയാരെ പൊലീസ് സുരക്ഷയോടെ ക്ഷേത്രത്തിലെ കിഴക്കേ മഠത്തിലേക്ക് മാറ്റി. ക്ഷേത്രനടയിൽ സത്യഗ്രഹം തുടങ്ങുമെന്ന് സ്വാമിയാർ അറിയിച്ചു. സമരത്തിന് പിന്നിൽ സിപിഎമ്മാണെന്നും സമരപന്തൽ പൊളിച്ചത് വിശ്വാസികളുടെ സ്വാഭാവിക പ്രതികരണമാണെന്നുമാണ് സേവാഭാരതി ഭാരവാഹികൾ പറയുന്നത്. ബാലസദനം പ്രവർത്തിക്കുന്ന കെട്ടിടം മുഞ്ചിറ മഠത്തിന്റെ പേരിലുള്ളതാണെന്ന് വ്യക്തമാക്കി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. തിങ്കളാഴ്ച കളക്ർ നിശ്ചയിച്ച ഹിയറിങ് നടക്കാനാരിക്കെയാണ് ആക്രമണമുണ്ടായത്.