'ശബരിമല ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട, ഭക്തര്‍ മതി': ശബരിമല ആക്ഷന്‍ കൗൺസിൽ
ഭരണസമിതിയില്‍ രാഷ്ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് കൗണ്‍സിലിന്‍റെ ആവശ്യം.
കൊച്ചി: ശബരിമലയ്ക്കായി പുതിയ നിയമം നിർമിക്കുമ്പോള്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കിയുള്ള ഭരണസമിതിയെ നിശ്ചയിക്കണമെന്ന് ഓൾ ഇന്ത്യാ ശബരിമല ആക്ഷൻ കൗൺസിൽ. ഭക്തരെ മാത്രമേ ഭരണസമിതിയിൽ ഉൾപ്പെടുത്താവുവെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് കൗണ്‍സില്‍ രക്ഷാധികാരി സ്വാമി ചിദാനന്ദ പുരി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാവണം. നിയമത്തിന്‍റെ കരട് പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കണം. ഇതിന് ശേഷമേ അന്തിമം ആക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കിയിട്ടുണ്ട്. പനിനീർ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു.