ആർഎസ്എസിനെ ഭയമെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിട്ട് അവർ മുസ്ലീം സമുദായ കൂട്ടായ്മയിൽ ചേരണമെന്നും ഉമർ ഫൈസി മുക്കം

കോഴിക്കോട് : ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണ്. അത് അവർ തുറന്ന് പറയണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച മുസ്ളീം സമുദായത്തിന് ഗുണമല്ല. അത് സ്വന്തം കാര്യത്തിന് വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമിയുടെത് കപട നിലപാടാണ്. ആർഎസ്എസിനെ ഭയമെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിട്ട് അവർ മുസ്ലീം സമുദായ കൂട്ടായ്മയിൽ ചേരണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചർച്ച എന്തിന് നടത്തി, എന്താണ് ചർച്ച ചെയ്തത് തുടങ്ങിയ കാര്യങ്ങൾ ജമ അത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. 

Read More : ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ച‍ര്‍ച്ച: വിമ‍ർശനവുമായി ലീഗും സുന്നി - മുജാഹിദ് സംഘടനകളും

അതേസമയം ജമാഅത്ത് ആർഎസ്എസ് ചർച്ചയെ മറ്റു മുസ്ലിം സംഘടനകളും തള്ളിപ്പറയുകയാണ്. ജമാ അത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയ്ക്കെതിരെ മുസ്ലിം ലീഗും സുന്നി- മുജാഹിദ് സംഘടനകളും. ആർഎസ്എസുമായി പോരാട്ടത്തിലാണെന്നും ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും പ്രതികരിച്ചു. 

ചർച്ചയിൽ ജമാഅത്തിനെ പ്രത്യേക താല്പര്യമുണ്ടെന്ന് സംശയിക്കുന്നതായി കെഎൻഎം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി പറഞ്ഞു. ഇകെ സുന്നി വിഭാഗവും ജമാഅത്തിന്റെ നീക്കത്തെ തള്ളി. ചർച്ചയുടെ ആവശ്യമില്ലെന്ന് എസ് വൈഎസ് നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂർ പ്രതികരിച്ചു. ചർച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി നൽകിയ വിശദീകരണത്തിൽ മുസ്ലിം സംഘടനകൾക്ക് തൃപ്തിയില്ല. ജമാഅത്തെ ഇസ്ലാമിക്ക് സ്വകാര്യ താല്പര്യങ്ങളുണ്ടെന്നും ഇതിന്റെ പേരിൽ സമുദായത്തെ കരുവാക്കിയെന്നുമാണ് ഇവരുടെ വിലയിരുത്തൽ.